ഇന്ന് , December 3,അന്താരാഷ്ട്ര ഭിന്നശേഷി ദിനം. ഭിന്നശേഷി വ്യക്തികളോട് ഞങ്ങളുണ്ട് കൂടെ എന്ന് ആർക്കൊക്കെയോ പോസ്റ്റർ ഇട്ട് ആഘോഷിക്കാനുള്ള ദിനം. അത്ര മാത്രം.ഭിന്നശേഷി വ്യക്തികൾക്കായി ഒരിക്കലും നടപ്പിലാക്കാൻ പോകുന്നില്ലെന്ന ഉറപ്പോടെ എത്രയോ പദ്ധതികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നവരാണവർ. എന്ത് കൊണ്ടായിരിക്കും ഇത്രയും frustrated ആയി ഭിന്നശേഷി ദിനത്തിൽ എഴുതുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അനുഭവങ്ങൾ കൊണ്ട്, വിഭിന്നമായ വ്യത്യസ്തത പുലർത്തുന്ന നിരാശ മാത്രം സമ്മാനിച്ച പ്രതീക്ഷയെന്ന വാക്കിനെ ജീവിതത്തിൽ നിന്നും വെട്ടിമാറ്റേണ്ടി വന്ന അനുഭവങ്ങളിൽ നിന്നാണ് പുച്ഛം പ്രകടിപ്പിക്കാൻ ഞാൻ പഠിച്ചത്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണത്രെ...
എന്താണ് ഭിന്നശേഷി സൗഹൃദം? വീൽചെയറിന് പോവാൻ റാമ്പ് ശരിയാക്കുന്നത് മാത്രമാണോ ഭിന്നശേഷി സൗഹൃദം? പലർക്കും അതേ, അത് തന്നെയാണ് ഭിന്നശേഷി സൗഹൃദം. Differently abled friendly infrastructure facilities സജ്ജീകരിച്ചാൽ എല്ലാം ആയി. എന്നാൽ അത് മാത്രമല്ല ഭിന്നശേഷി സൗഹൃദമായ കാര്യങ്ങൾ എന്ന് എന്നെപ്പോലെയുള്ള രക്ഷിതാക്കൾക്കും ബന്ധപ്പെട്ട അധികാരികൾക്കും വ്യക്തമായി അറിയാം.
ഭിന്നശേഷി വ്യക്തികളേയും അവരുമായി ബന്ധപ്പെട്ടവരെപ്പറ്റിയും എത്ര പേർ ആഴത്തിൽ ഇറങ്ങി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് ? അവരുടെ ജീവിതവും ദൈനംദിനം നേരിടുന്ന വെല്ലുവിളികളും അറിഞ്ഞിട്ടും അതിനൊരു പരിഹാരവും കാണാൻ ശ്രമിക്കാതെ നിഷ്ക്രിയരായ അധികൃതരും അധികാരികളും ഉള്ളിടത്തോളം കാലം നഷ്ടങ്ങളെക്കുറിച്ച് പതം പറഞ്ഞിരിക്കാനേ എന്നെപ്പോലെയുള്ള
രക്ഷിതാക്കൾക്ക് സാധിക്കൂ.
ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ജീവിതകാലം മുഴുവനും വ്യത്യസ്തമായ തെറാപ്പി support ആവശ്യമാണ്. ഭിന്നശേഷിയുടെ തോത് കൂടിയും കുറഞ്ഞും അനുസരിച്ച് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി,ഒക്യുപ്പേഷണൽ തെറാപ്പി, സൈക്കോ തെറാപ്പി എന്നിവ അനിവാര്യമാണ്. പക്ഷേ ഒരു സാധാരണക്കാരന് ഇതൊക്കെ ദിവസവും ലഭിക്കണമെങ്കിൽ കഷ്ടമാണ്. സർക്കാർ തലത്തിൽ സേവനം ലഭ്യമാണെങ്കിൽ പോലും ദിനവും ലഭിക്കേണ്ടവർക്ക് തെറാപ്പിസ്റ്റുകളുടെ ലഭ്യതക്കുറവ് കൊണ്ടും സേവനം ലഭിക്കേണ്ട ആളുകളുടെ എണ്ണക്കൂടുതൽ കൊണ്ടും ആഴ്ചയിൽ ഒരു ദിവസം തന്നെ കിട്ടിയാലായി. പിന്നെയുള്ള വഴി പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോവുക എന്നതാണ്. ദിവസവും therapy കൾക്ക് വേണ്ടി private സ്ഥാപനങ്ങളിൽ ഒരു സാധാരണക്കാരനായ ഭിന്നശേഷി വ്യക്തികൾ ,ഒരു middle class family ക്ക് affordable അല്ലായിരുന്നിട്ട് കൂടിയും കടം വാങ്ങിയും പോകുന്നുണ്ടെങ്കിൽ അത്രയെങ്കിലും ജീവിതാവസ്ഥയിൽ മാറ്റങ്ങൾ വരണേ എന്ന തീവ്രമായ ആഗ്രഹം കൊണ്ട് തന്നെയാണ്.
ഭിന്നശേഷി വിദ്യാർഥികളുടെ കാര്യവും വ്യത്യസ്തമല്ല. ചിലയിടങ്ങളിൽ അവസരം നിഷേധിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ. ഒറ്റക്കാരണമേയുള്ളൂ, റിസ്ക് എടുക്കാൻ വയ്യ. മറ്റ് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാവാം എന്ന കാരണം പറഞ്ഞ് അവസരം നിഷേധിക്കപ്പെട്ട എത്ര സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പതിനെട്ട് വയസ്സ് കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന ഒരു ഭിന്നശേഷി വിദ്യാർത്ഥിക്ക് നമ്മുടെ സംസ്ഥാനത്ത് ഇനി തുടർന്ന് എന്തെങ്കിലും പ്രവർത്തനം ചെയ്യാൻ എത്ര സ്ഥാപനങ്ങൾ ഉണ്ട്? ഗവൺമെൻറ് തലത്തിൽ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. പിന്നെയുള്ളത് ഓരോ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് വേണ്ടി തുടങ്ങിവച്ച ഏതാനും സ്ഥാപനങ്ങളും.
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വരുമ്പോൾ അതിൻറെ താഴെ കമൻറ് കാണാം "നിങ്ങൾ കുട്ടിയെ ഗോപിനാഥ് മുതുകാട് സാറിൻറെ അടുത്ത് കൊണ്ടു പോകൂ" എന്ന്. അദ്ദേഹം അവിടെ നടത്തുന്നത് ഒരു കെയർ ഹോം അല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനവും അല്ല. അദ്ദേഹത്തിൻറെ മനുഷ്യത്വപരമായ വ്യക്തിത്വം കൊണ്ടാണ് അദ്ദേഹം തന്റെ പ്രൊഫഷൻ മാറ്റി വെച്ച് ഭിന്നശേഷി വ്യക്തികൾക്ക് ഒരു അവസരം കൊടുത്തത്. അത് പോലെ ചൂണ്ടിക്കാണിക്കാൻ സർക്കാർ തലത്തിലുള്ള എത്ര സ്ഥാപനങ്ങളുണ്ട്?
അതൊക്കെ തിരിച്ചറിയാൻ കഴിയുന്ന ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഇത്രയും കോടികൾ ഓരോ പദ്ധതികൾക്കായി പാസാക്കി എന്ന് കേൾക്കുമ്പോൾ ഇതൊക്കെ എവിടെ പോവുന്നു എന്ന് എങ്ങനെ എന്നെപ്പോലെ ഉള്ളവർ ചിന്തിക്കാതിരിക്കും. ഒരു സി ആർ സിയും നിപ്മെറും മാത്രം മതിയോ കേരളത്തിലുള്ളവർക്ക്?
ക്ഷേമ പെൻഷൻ, ആശ്വാസകിരണം , സ്കോളർഷിപ്പ് ഇങ്ങനെ തുടങ്ങിയ ഓരോ അവകാശങ്ങൾക്കും ഓരോ പേപ്പറും തയ്യാറാക്കി സകലമാന സ്ഥാപനങ്ങളിലും കയറി പ്രദക്ഷിണം വെക്കണമെന്നത് വേറൊരു തമാശ. മാനസികവെല്ലുവിളി നേരിടുന്നവർ പ്രത്യേക പരിഗണന അർഹിക്കുന്നവരായിരിക്കേ കാര്യത്തോട് അടുക്കുമ്പോൾ അവിടെ വരുമാനപരിധിയും വീടിൻറെ സ്ക്വയർ ഫീറ്റിന്റെ ചുറ്റളവും എല്ലാം കണക്കിൽ എടുത്തിട്ടാണ് അവകാശവും ആനുകൂല്യവും കൊടുക്കണോ കൊടുക്കാതിരിക്കണോ എന്നൊക്കെ അധികൃതർ തീരുമാനിക്കുന്നത്.അവകാശം ആനുകൂല്യം എന്നൊക്കെ പറയുമെങ്കിലും കാര്യങ്ങൾക്കായി ഓരോ ഓരോരുത്തരോടും അന്വേഷിച്ചു നടക്കുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന ഒരു വികാരമുണ്ട് ഇതൊന്നും അവകാശമല്ല, ഇവയെല്ലാം വെറും ഔദാര്യം മാത്രം. ഓച്ഛാനിച്ച് വാങ്ങുന്ന ഔദാര്യത്തിനായി കാത്തുകെട്ടി നിൽക്കുന്നവരുടെ പ്രതിനിധികളായി ഞങ്ങളിന്നു മാറിയിരിക്കുന്നു. എന്തിനാണാവോ സാമൂഹിക മാധ്യമങ്ങളിലും മറ്റു മാധ്യമ മേഖലകളിലും ഒപ്പമുണ്ട് കൂടെ ഞങ്ങളുണ്ട് കൂടെ ചേർത്തു പിടിക്കാം എന്നൊക്കെ പറഞ്ഞു പരസ്യം ചെയ്യുന്നത്?
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്ന മറ്റൊരു പ്രശ്നമുണ്ട്. കുട്ടി ഇങ്ങനെ ആണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അടുത്തതായി ചുറ്റും നിൽക്കുന്നവർ പറയുക "ഈ കുട്ടിക്ക് എന്തായാലും ഒരു കഴിവുണ്ടാവും അത് നിങ്ങൾ കണ്ടെത്തി അതിനെ നിങ്ങൾ പരിപോഷിപ്പിക്കണം" എന്ന്. എല്ലാ ഭിന്നശേഷി വ്യക്തികൾക്കും അത്തരം കഴിവില്ല എന്ന് പൊതുസമൂഹം എന്നാണ് മനസ്സിലാക്കുക. കഴിവുകൾ ഉള്ളവരുണ്ട് ചിത്രരചനയിലും പാട്ടിലും ഡാൻസിലും എല്ലാം. എന്നാൽ ഇത്തരം ഒരു കഴിവും പ്രകടിപ്പിക്കാത്ത കുട്ടിയെ ചൂണ്ടിക്കാണിച്ചു രക്ഷിതാക്കളുടെയും കഴിവുകേടായും പറയുന്ന എത്രയോ പേരുണ്ട്. നന്നായി പഠിക്കുന്ന കുട്ടികളുണ്ട് പഠിക്കാത്തവരുമുണ്ട്. ഞങ്ങൾ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ ഞങ്ങളുടെ മക്കളെ വളർത്തി വരുമ്പോൾ അതിനിടയിൽ കയറി താരതമ്യവുമായി വന്നു ഞങ്ങളുടെ അസ്വസ്ഥത കെടുത്തുന്നവരെ എന്ത് ചെയ്യണം?
ഇതെല്ലാം പോട്ടെ, സഹതാപം വേണ്ട സ്നേഹവും സഹകരണവും ആണ് ഞങ്ങൾക്ക് ആവശ്യമെന്ന് എത്രയോ തവണ ഓരോ ഭിന്നശേഷി വ്യക്തികളും അവരുടെ രക്ഷിതാക്കളും പറഞ്ഞിട്ടുണ്ട്. പലർക്കും ഈ സഹതാപം എന്താണ് സഹകരണം എന്താണ് എന്നുള്ളതിന് വ്യത്യാസം അറിയില്ല.
സഹതാപം വേണ്ട എന്ന് ഞാനും എന്നെപ്പോലെ ഉള്ളവരും പലപ്പോഴും പറയാറുണ്ട്. അത് അങ്ങനെ പറയുമ്പോഴും എഴുതുമ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന കാര്യം തന്നെയാണോ അപ്പുറത്ത് നിൽക്കുന്ന ആൾക്ക് മനസ്സിലാവുന്നത് എന്നുള്ളത് പലപ്പോഴും സംശയം തോന്നാറുണ്ട്. കുറച്ച് കൂടി വ്യക്തമായി പറയാം.
നടക്കാൻ ഒരൽപം ബുദ്ധിമുട്ട് ഉള്ള വ്യക്തി കയ്യിൽ ഒരു ലഗേജും പിടിച്ചു step കയറുന്ന സീൻ ഒന്ന് ചിന്തിച്ചു നോക്കൂ. കാണുന്നവർക്ക് എന്തായാലും പാവം എന്നൊരു ചിന്ത വരും. ആ ചിന്തയെ ഒന്ന് പോസിറ്റീവ് ആയി എങ്ങനെ എക്സ്പ്രസ് ചെയ്യാം എന്നയിടത്ത് ആണ് സഹതാപം വേണ്ട എന്ന് പറയുന്നത്. അയാളുടെ കയ്യിൽ നിന്നും ആ ലഗേജ് വാങ്ങി കയറാൻ ഹെൽപ് ചെയ്യുമ്പോൾ ഒരു ചിരി കൊടുത്താൽ മതി. അവിടെ കാണിക്കുന്ന സഹതാപത്തിന് സ്നേഹത്തിന്റെ ചായ്‌വ് ഉണ്ട്. അയ്യോ പാവം എന്ന ഭാവത്തിൽ സഹായിക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് ഞങ്ങളെ പ്പോലെ ഉള്ളവർക്ക് അവയെല്ലാം സഹതാപമായി തോന്നുക.
അത് പോലെ തന്നെ, ഭിന്നശേഷിയുള്ള വ്യക്തികളുടെ അവസ്ഥകൾ വിഭിന്നമാണ്.മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് മാത്രമാണ് സഹതാപത്തിന്റെ ടോൺ മാറുന്നത് മനസ്സിലാവാത്തത്. മറ്റെല്ലാവർക്കും ഒരു സാധാരണ മനുഷ്യനുള്ള എല്ലാ ഇമോഷൻസും കാണാം. അഭിമാനം, ദുരഭിമാനം അങ്ങനെയെല്ലാം. മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതിന് ഒരു പോസിറ്റീവ് വൈബ് കൂട്ടിക്കൊടുത്താൽ സംഭവതിന്റെ ടോൺ തന്നെ മാറും.
ഇത്രയൊക്കെ പറഞ്ഞാലും എഴുതിയാലും ഒന്നും ഒരു മാറ്റം വരാൻ പോകുന്നില്ലെന്ന് എനിക്കും അറിയാം ഇത് വായിക്കുന്ന നിങ്ങൾക്കും അറിയാം. പക്ഷേ ഇന്നേ ദിവസം ഇത്രയെങ്കിലും പറഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി.
Murshida Parveen
Comments
Post a Comment