Skip to main content

വേട്ടമൃഗം

ജീവിതം കൈവിട്ടു പോയെന്ന തോന്നൽ മനസ്സിനെ പിടികൂടിയിരിക്കുന്നു. അത്രമേൽ പ്രിയപ്പെട്ടവരെല്ലാം തന്നിൽ നിന്ന് അകന്ന് പോകുന്നുവോ എന്നൊരു ശങ്ക. ഉറക്കമില്ലാത്ത രാത്രികളിൽ ചിന്തകൾ പട്ടത്തിന്റ നൂലിന്റെ കെട്ട് പൊട്ടി വിട്ട കണക്കെ പരന്നു കിടക്കുകയാണ്. എവിടേക്കെന്നില്ലാതെ, എന്തിനെന്നറിയാതെ ചിന്തകളുടെ വ്യവഹാരം എന്റെ നിയന്ത്രണത്തിലല്ലാതെ പോവുകയാണ്. തടയിട്ട് നിർത്താൻ പോലുമാവാതെ ഈ ചിന്തകൾ എന്റെ മനസ്സിനെ അസ്വസ്ഥയാക്കിയിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടതാണോ ചെയ്ത പ്രവർത്തനങ്ങളെല്ലാം പാഴായതാണോ എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. താൻ കെട്ടിപ്പടുത്ത സൗധം തകർന്നടിയുന്ന കാഴ്ച കണ്ട് മനസ്സിടറുന്ന പോലെയാണ് ജീവിതം നമ്മുടെ കൺമുന്നിൽ കൈവിട്ടു പോവുന്നത് തിരിച്ചറിഞ്ഞു കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നത്. നിസ്സഹായാവസ്ഥയും നിവൃത്തികേടും ഒരുമിച്ചു വന്നാൽ തീരാവുന്ന ഒന്നാണ് സ്വസ്ഥമായ ജീവിതം. തൻ പ്രവൃത്തികൾ മൂലം വന്ന് ചേർന്നവയെങ്കിൽ അൽപമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. കർമ്മഫലം എന്ന വാക്കിൽ എല്ലാത്തിനേയും ഒതുക്കി നിർത്താമായിരുന്നു. വ്യക്തിനിർമ്മിതമെങ്കിൽ ആ വ്യക്തിയെ പഴി ചാരി പതം പറഞ്ഞിരിക്കാമായിരുന്നു. ഇവയൊന്നും അല്ലാത്ത കാരണം എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. അത്രമേൽ ആഴത്തിൽ അസ്വസ്ഥമായിരിക്കുന്നു, മനസ്സ്. ഉറക്കം പോലും അന്യം നിന്നു പോകുന്ന ചിന്തകൾ സമ്മാനിച്ച അസ്വസ്ഥത. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ചിന്തകളുടെ ഭാരം പേറി പകലിൻ വെളിച്ചത്തിൽ തടിച്ച കൺപോളകളും നീര് വെച്ച മുഖവും കണ്ട് പലരും ചോദിക്കാറുണ്ട് ഇന്നലെ കരഞ്ഞിരുന്നുവോ എന്ന്. കരഞ്ഞ് കരഞ്ഞ് വളരെക്കാലമായി കണ്ണുനീർ പോലും വറ്റിപ്പോയൊരുവളാണ് താൻ എന്നറിയാതെ, ഒരിറ്റ് കണ്ണീർ വീണുവെങ്കിൽ എന്ന് ആശിക്കുന്ന താൻ ചോദ്യം ചെയ്യപ്പെടുന്നതിലെ വിരോധാഭാസം ഉള്ളിൽ കിടന്ന് എന്റെ മുഖത്ത് നിന്നും പുറത്തേക്ക് വരുന്നത് ഒരു പതിഞ്ഞ മന്ദഹാസം മാത്രം. ആത്മാർത്ഥത ലവലേശം പോലും തൊട്ട് തീണ്ടാത്ത പുഞ്ചിരി. കൃത്രിമത്വം കലരാത്ത ഒരു ചിരിയെങ്കിലും മറ്റുള്ളവർക്ക് സമ്മാനിക്കുമെന്ന് എത്ര തവണ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നറിയുമോ? എന്ത് കൊണ്ടോ സാധ്യമല്ല. കാരണം എൻ പുഞ്ചിരിക്ക് മറവിൽ ഞാൻ ഒളിപ്പിച്ചു വെച്ച പലതും പുറത്തേക്ക് വരാതിരിക്കാൻ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. ആ ശ്രമത്തിന്റെ ഫലമായി ഞാൻ സമ്മാനിക്കുന്ന, എന്റെ ചുണ്ടുകളിൽ വിരിയുന്ന ഓരോ ചിരിയിലും ഒരായിരം പറയാക്കഥകൾ ഒളിപ്പിച്ചു വെക്കാൻ ഉള്ള വ്യഗ്രതയിൽ അവയെല്ലാം ആത്മാർത്ഥത ഇല്ലാത്ത, ഹൃദയത്തിൽ നിന്നും വരാത്ത പുഞ്ചിരികളാവും. ജീവിതം തുറന്ന പുസ്തകം കണക്കെ പലർക്കു മുന്നിലും തുറന്ന് വെച്ചിരിക്കുന്നു എന്നൊരു തോന്നൽ ഓരോരുത്തരിലും നടാൻ ഞാൻ ബോധപൂർവ്വം ഇക്കണ്ട കാലമത്രയും ശ്രമിച്ചിട്ടുണ്ട്. ആ തുറന്ന പുസ്തകത്തിൽ ആരും കാണാതെ കിടക്കുന്ന എന്റെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന താഴിട്ടു പൂട്ടിയ അദ്ധ്യായങ്ങളും ഉണ്ട്. ഒരു പക്ഷേ, ആ അദ്ധ്യായങ്ങൾ തുറന്നു വെച്ചാൽ ഇന്നിന്റെ അസ്വസ്ഥതകളിൽ നിന്ന് ഞാൻ മുക്തയായേക്കും. പക്ഷേ ആ പൂട്ടിന്റെ താക്കോൽ ഇന്നലെകളിൽ എവിടെയോ എനിക്ക് നഷ്ടമായിരിക്കുന്നു. അത്രമേൽ നൊമ്പരപ്പെടുത്തിയ ഓർമ്മകളെല്ലാം മറവിയിൽ പെട്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ഒരു വ്യക്തിയുടെ ജീവിതം രണ്ടു തരത്തിൽ മാത്രമാണ് ജീവിച്ച് തീർക്കാൻ കഴിയുന്നത് എന്നെനിക്കു തോന്നാറുണ്ട്. ഒന്നുകിൽ ഒരു വേട്ടക്കാരനെപ്പോലെ മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് വേട്ടയാടിക്കൊണ്ടുള്ള ജീവിതം. അല്ലെങ്കിൽ ഒരു വേട്ടമൃഗത്തെപ്പോലെ, എപ്പോഴും തന്നെ പിന്തുടരുന്ന, തന്നെ അപായപ്പെടുത്താൻ വരുന്ന ഒരു വേട്ടക്കാരനെ ഭയന്ന് കൊണ്ടൊരു ജീവിതം. ഞാനും ഒരു വേട്ടമൃഗമാണ്. വിധിയുടെ വേട്ടമൃഗം. Murshida Parveen

Comments