യാദൃശ്ചികം എന്ന വാക്കിനെ ഒരർത്ഥത്തിലും പിന്തുണയ്ക്കാത്തവളാണ് ഞാൻ. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും എല്ലാം കൂട്ടിയിണക്കി ചിന്തിക്കുമ്പോൾ ഒടുക്കം മനസ്സിൽ വരുന്നത് യാദൃശ്ചികം എന്ന് മാത്രം.
ഏതാനും ദിവസങ്ങൾക്കു മുന്നേ എൻറെ ഇൻബോക്സിൽ ഒരു മെസ്സേജ് വന്നിരുന്നു. ഒരു പെൺകുട്ടിയുടെ മെസ്സേജ് "ഇത്താത്താ ഇങ്ങളെ നമ്പറ് തരുമോ? Urgent ആണെന്ന്". ദിവസവും പല തരത്തിലുള്ള മെസ്സേജുകൾ ഇൻബോക്സിൽ വന്ന് കിടക്കുമ്പോൾ പലതിനും ഞാൻ മറുപടി പറയാൻ മെനക്കെടാറില്ല. ആൺപെൺ ഭേദമന്യേ എല്ലാവരെയും ഒരു സംശയത്തോടെയാണ് ഞാൻ വീക്ഷിക്കാറുള്ളത്. പ്രത്യേകിച്ച് വിർച്വൽ ലോകത്ത് ഒരു കാര്യവുമില്ലാതെ, അതും ഒരു പരിചയം പോലും ഇല്ലാതെ സൗഹൃദം കൂടി അടുപ്പക്കാരാവാൻ ശ്രമിക്കുന്നവരോട് ഒരു ചെറിയ അകലം ഞാൻ സൂക്ഷിക്കാറുണ്ട്. അത് കൊണ്ട് മാത്രം ഈ മെസ്സേജ് ഒന്ന് തുറന്നു നോക്കാൻ പോലും മെനക്കെടാതെ ഞാൻ അവഗണിച്ചു വിട്ടു.
എന്നാൽ അടുത്ത ദിവസം എന്റെ ഇൻസ്റ്റാഗ്രാം മെസഞ്ചറിൽ വീണ്ടും ഇതേ പെണ്കുട്ടിയുടെ സന്ദേശം വന്നു.പക്ഷേ ഈ ഒരു സന്ദേശവും അതോടനുബന്ധിച്ചു ഒരു വോയ്സ് മെസേജും കേട്ടതോടെ എന്റെ ഉള്ളിലൊരാന്തൽ ഈ കൊച്ചിന് എന്നോട് എന്താണാവോ പറയാൻ ഉള്ളതെന്ന്. ആ ശബ്ദത്തിന്റെ ഉടമ ആരെന്ന് അറിയില്ലെങ്കിലും എന്തോ ഒരു വിഷമമോ പ്രതിസന്ധിഘട്ടത്തിലൂടെയോ കടന്ന് പോകുന്നവളായിരിക്കുമോ എന്ന ഒരു ആധി വേറെയും. അങ്ങനെ കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഞാൻ എന്റെ വാട്സാപ്പ് നമ്പർ പങ്ക് വെച്ചു.
"ഇത്താത്ത" എന്ന് വിളിച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി. അവളുടെ കൊച്ച് കൊച്ച് വിഷമങ്ങളും സാഹചര്യങ്ങളും അവളെ അസ്വസ്ഥമാക്കിയ ചില വാർത്തകളും അവളെന്നോട് പങ്ക് വെച്ചു. ഏതൊക്കെയോ അവസരങ്ങളിൽ അവളോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നൊരു ശങ്ക തോന്നി. വേറേയാരുടെയെങ്കിലും നമ്പർ കൊടുത്ത് അവരിൽ നിന്നൊരു പ്രശ്നപരിഹാരം അവൾക്ക് കണ്ടെത്തി കൊടുത്താലോ എന്ന് ഞാൻ അവളെ കേൾക്കുന്നതിനിടയിൽ ചിന്തിച്ചു നോക്കി.
പക്ഷേ അവൾ പതിയെ എനിക്കെന്റെ കുഞ്ഞനിയത്തിയായി മാറി. ഞാൻ പോലും അറിയാതെ അവളുടെ ചിന്തകൾ എന്നേയും ഒന്നുണർത്തി. കുറച്ച് കാലം മുന്നേ നടന്ന ഒരു കൊലപാതകത്തിന്റെ വാർത്ത അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അവളെ ഞാൻ ഒരുവിധം ആശ്വസിപ്പിച്ചു. ഒരു മെഡിക്കൽ ഹെൽപ് തേടാൻ മടിക്കരുത് എന്നും ഞാൻ ഓർമ്മിപ്പിച്ചു.
എന്നോട് സംസാരിക്കുന്നതിനിടയിൽ അവൾ ഉന്നയിച്ച രണ്ടു മൂന്നു ചോദ്യങ്ങൾക്കും തുടക്കത്തിൽ എനിക്ക് ഒരുത്തരം ഇല്ലായിരുന്നു. ദൈവത്തിന്റെ അദൃശ്യമായ എന്തോ ഒരു ചരട് വലി എനിക്കും അവൾക്കും ഇടയിലുണ്ട് എന്ന് പിന്നീട് പതിയെ എനിക്ക് മനസ്സിലായി.ഇന്ന്,ഇപ്പോൾ ഞാൻ നിൽക്കുന്ന സാഹചര്യവും അന്ന് അവളെന്നോട് പറഞ്ഞ ആശങ്കകളും ഇന്ന് ഞാനും നേരിടുന്നു.
അവളെ അസ്വസ്ഥമാക്കിയ ആ സംഭവം കൂടി ഒന്ന് പറയാം.
എത്ര പേർക്ക് ഓർമ്മ കാണുമെന്ന് അറിയില്ല.
അദിതി നമ്പൂതിരി കൊലക്കേസ്
2013 ഏപ്രില്‍ 30നാണ് അദിതി നമ്പൂതിരി എന്ന ഒന്നാം ക്ലാസുകാരി അപസ്മാര ബാധയെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.
പ്രാഥമിക പരിശോധനയില്‍ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്.പൊള്ളലും മര്‍ദ്ദനവുമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിയ്ക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മ റംല എന്ന ദേവികയും കുട്ടിയെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഷേർലി വാസു പറഞ്ഞത് താഴെ ലിങ്കിലുള്ള വീഡിയോയിൽ ഉണ്ട്.
എന്നെ ഫോണിൽ വിളിച്ച് സംസാരിച്ച ആ പെൺകുട്ടി ചോദിച്ച ചോദ്യങ്ങൾ ഇതായിരുന്നു.
1. ഇത്രയും പീഡനം ആ കുട്ടി നേരിട്ടപ്പോൾ അവർ താമസിച്ച വീടിനടുത്തുള്ള അയൽവാസികൾ ഒന്നും ഇതറിഞ്ഞില്ലേ? ഒരു ശബ്ദമോ അനക്കമോ കേട്ടാലോ കണ്ടാലോ ആരായാലും അന്വേഷിക്കില്ലേ?
2. ആ കുട്ടി സ്കൂളിൽ പോയിക്കൊണ്ടിരുന്ന കുട്ടിയല്ലേ? ക്ലാസ് ടീച്ചർ എന്ന് പറയുന്നത് ഒരു അമ്മയെ പോലെ തന്നെയല്ലേ? കുട്ടികൾക്ക് ക്ഷീണം ഉണ്ടെങ്കിൽ, ദേഹത്ത് പാടുകൾ ഉണ്ടെങ്കിൽ അതൊക്കെ ആ ക്ലാസ് ടീച്ചർ ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ ആ കുട്ടി ചിലപ്പോൾ ജീവനോടെ കാണുമായിരുന്നില്ലേ?
അവൾ കോൾ കട്ട് ചെയ്തു കഴിഞ്ഞപ്പോഴും ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത് ഇതേ ചോദ്യങ്ങൾ ആയിരുന്നു. വഴിയേ ഞാൻ മറ്റു തിരക്കുകളിലേക്ക് മാറി. വീണ്ടും ഒരു കൗതുകത്തിന് ആ പഴയ വാർത്തകളിലേക്ക് ഞാനൊന്നു ഊളിയിട്ടു. വാർത്തകൾക്കിടയിൽ എൻറെ കണ്ണ് തറച്ചത് ആ കൊച്ചു പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൻറെ പേരാണ്. എന്റെ രണ്ടു മക്കളും recordically മാത്രം വിദ്യാർത്ഥികൾ ആയി തുടരുന്ന അതേ സ്കൂൾ. ഞങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ച സ്കൂൾ. തികച്ചും യാദൃശ്ചികം.
Murshida Parveen
https://youtu.be/rWlLvQgCTSs
Comments
Post a Comment